Saturday, October 24, 2009

പുറപ്പാടിന്റെ കേളികൊട്ട്


അനുരാഗികളേ,
ഈ ലോകത്തുനിന്ന്
യാത്രയാകാനുള്ള സമയമായി .
സ്വര്‍ലോകത്തുനിന്നുയരുന്ന
പുറപ്പാടിന്‍റെ കേളികൊട്ട്
എന്‍റെ ആത്മാവുകേള്‍ക്കുന്നു.

സാര്ത്ഥവാഹകര്‍ ഒരുങ്ങിക്കഴിഞ്ഞു.
ഒട്ടകക്കാരന്‍ യാത്രയുടെ തിരക്കിലാണ് .
യാത്രയില്‍ ഉണ്ടാകാവുന്ന കഷ്ടതകള്‍ക്ക്
അവന്‍ നമ്മോടു ക്ഷമ ചോദിക്കുന്നു.
നമ്മള്‍ ,യാത്രക്കാരെന്താണ്
സുഷുപ്തിയില്‍ മുഴുകുന്നതെന്ന്
അവന്‍ ആശ്ചര്യപ്പെടുന്നു .

എവിടേയും വേര്‍പാടിന്റെ
അടക്കം പറച്ചിലുകള്‍ ,
ഒട്ടകങ്ങളുടെ മണികിലുക്കങ്ങള്‍ .

മെഴുതിരിനാളംപോലെ നക്ഷത്രങ്ങള്‍
നീലമേലാപ്പിനിടയില്‍ക്കൂടി
ഇമയിളക്കാതെ നോക്കുന്നു.

ആ അദൃശ്യതലമൊരുക്കാനായ്
കാണാമറയത്തെ മാലാഖമാര്‍
മുന്നോട്ടു വരുന്നൂ.

തിരിയുന്ന ആ ഗോളത്തില്‍
നിങ്ങള്‍ ഗാഢനിദ്രയിലായിരുന്നു.
ഉറക്കം ദീര്‍ഘവും വിരസവുമാണ്
ജീവിതമോ,വളരെ ലഘുവും !

പുറപ്പാടിന്‍റെ ഈ വേളയില്‍
ഹൃദയമേ,നീ നിന്‍റെ പ്രിയനേ തേടൂ.
സുഹൃത്തേ,നീ നിന്‍റെ സുഹൃത്തിനെയും .
കാവല്‍ക്കാരാ ഉണരൂ ,
ഉറങ്ങുന്ന കാവല്‍ക്കാരെ
ഇനിയിവിടെ ആവശ്യമില്ല.

ശബ്ദ,ചലനങ്ങളാലും,ദീപപ്രഭകളാലും
നിറഞ്ഞ ഈരാത്രി നിങ്ങള്‍
ആ അനശ്വര ലോകത്തേക്കു കാലുകുത്തൂ.
ഇത്രനാള്‍ നിങ്ങള്‍ വെറും ഉടലുകള്‍ ,
ഇപ്പോളാ ദിവ്യ ചൈതന്യമേറ്റുവാങ്ങാന്‍
തയ്യാറാകൂ ...

No comments:

Post a Comment